കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തൃശൂരും പാലക്കാടും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മോദി പങ്കെടുക്കും. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടറിലെത്തുന്ന മോദി ഉച്ചയ്ക്കുശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും. ശേഷം പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. വൈകിട്ട് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരിക്കും.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തൃശൂര്‍ നഗരത്തിൽ പൂർത്തിയായി. വൈകിട്ട് നാലുമണിയോടെ കുട്ടനെല്ലൂരിലെ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 4.15ഓടെ സ്വരാജ് റൗണ്ടിൽ റോഡ് ഷോ ആരംഭിക്കും. തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രി മുതൽ ബിനി ഹെറിറ്റേജ് വരെയാണ് റോഡ് ഷോ. റോഡ് ഷോയ്ക്ക് മുന്നോടിയായി 12 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
രാഹുൽ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയിൽ എത്തും. ഡീൽ വീവാദവും അവസാന ലാപ്പിലും എസ് ഡി പി ഐ വോട്ട് സ്വീകരിക്കുന്നതും തന്നെയാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്. മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. മലപ്പുറത്തെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.