നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. രണ്ടുപേരുടെ ജാമ്യവും 50,000 രൂപയുടെ ബോണ്ടും എന്ന ജാമ്യ വ്യവസ്ഥയിലാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോ​ഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ആറാമത്തെ ദിവസം ആണ് ബോബി ചെമ്മണൂർ പുറത്തേക്ക് വരുന്നത്. ഹണിറോസിനെതിരായി ജാമ്യഹർജിയിൽ പറഞ്ഞകാര്യങ്ങൾ ബോബി ചെമ്മണൂർ പിൻവലിച്ചിരുന്നു. ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണൂർ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഹർജി വായിക്കുമ്പോൾത്തന്നെ ബോബി ചെമ്മണൂർ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോ​ഗങ്ങളിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങളെല്ലാം ബോബിക്കുവേണ്ടി പിൻവലിക്കുകയാണെന്ന് ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള കോടതിയെ അറിയിച്ചു. മൂന്നുവർഷം മാത്രം ജയിൽശിക്ഷ ലഭിക്കുന്ന കുറ്റമാണ് ബോബിക്കുമേൽ ചുമത്തിയിരിക്കുന്നതെന്നും അതുകൊണ്ട് ആറുദിവസമായി ജയിലിൽ തുടരുന്ന ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കുന്നതിന് മറ്റുതടസങ്ങളില്ല എന്നും കോടതി വ്യക്തമാക്കി. എന്തിനുവേണ്ടിയാണ് ഈ മനുഷ്യൻ ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നാണ് തുടർന്ന് കോടതി ചോദിച്ചത്. ചെമ്മണൂർ നടത്തിയത് ദ്വയാർത്ഥ പ്രയോ​ഗമാണെന്ന് കോടതി തുറന്നുപറഞ്ഞു. ഇതൊന്നും പൊതുസമൂഹത്തിൽ പറയേണ്ട കാര്യങ്ങളല്ല. ഇത്തരം പ്രവർത്തികളോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ചെയ്യില്ലെന്നും കോടതി വ്യക്തമാക്കി. ബോബിയുടെ ശിക്ഷ സമൂഹത്തിന് സന്ദേശമാകണം. കുന്തി ദേവി പ്രയോ​ഗം തെറ്റായ ഉദ്ദേശത്തോടെയാണ് ബോബി നടത്തിയത്. ബോബി ചെമ്മണൂരിൻ്റെ റിമാൻഡിലൂടെ സമൂഹത്തിന് വ്യക്തമായ സന്ദേശം ലഭിച്ചുവെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

Related Posts