പൊതുജനങ്ങള്‍ നല്‍കുന്ന നിവേദനങ്ങളും പരാതികളും യാചനയോട് ഉപമിച്ചുകൊണ്ട് മുന്‍ കേന്ദ്രമന്ത്രിയുയും ബി.ജെ.പി. നേതാവുമായ പ്രഹ്ളാദ് പട്ടേൽ നടത്തിയ പ്രസ്താവന വിവാദത്തില്‍. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ നടന്ന പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

‘ ജനങ്ങള്‍ സര്‍ക്കാരിനോട് ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. നേതാക്കള്‍ എത്തുമ്പോള്‍ തന്നെ ഒരുകൂട നിറയെ നിവേദനങ്ങളുമായി ആളുകള്‍ വരികയാണ്. വേദിയില്‍വെച്ച് കഴുത്തില്‍ മാല അണിയിക്കുന്നതിനൊപ്പം കൈയില്‍ ഒരു നിവേദനും കൂടി നല്‍കുന്നതാണ് രീതി.

ഇതൊരു നല്ല കീഴ്‌വഴക്കമല്ല. എല്ലാം ചോദിച്ച് വാങ്ങുന്നതിന് പകരം ദാനശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പട്ടേൽ പറഞ്ഞു. കൂടാതെ എല്ലാം സൗജന്യമായി ലഭിക്കുന്നത് സമൂഹത്തെ കൂടുതല്‍ ദുര്‍ബലമാക്കും.

ഇത്തരം യാചകസംഘം സമൂഹത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച് കൂടുതല്‍ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി. പ്രഹ്ളാദ് പട്ടേലിൻ്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതപക്ഷം രംഗത്തെത്തിയതോടെയാണ് വിവാദം ചൂടുപിടിച്ചിരിക്കുന്നത്.

Related Posts