ആന്ധ്രാപ്രദേശിന്റെ സ്ഥിരം തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിക്കുന്നതിനുള്ള സുപ്രധാന ബില്ല് ലോക്സഭ പാസാക്കി. ബിജെപി, കോൺഗ്രസ്, ടിഡിപി എന്നീ പാർട്ടികളുടെ പിന്തുണയോടെ ശബ്ദവോട്ടോടെയാണ് 2026-ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന (ഭേദഗതി) ബില്ല് സഭ അംഗീകരിച്ചത്. അമരാവതിയെ തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 28-ന് ആന്ധ്ര നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ അതിവേഗ നടപടി.
ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് അംഗം മാണിക്കം ടാഗോർ ബില്ലിനെ സ്വാഗതം ചെയ്തു. ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവയെപ്പോലെ അമരാവതിയും ഒരു മെട്രോ സിറ്റിയായി വികസിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ടിഡിപി അംഗവും കേന്ദ്രമന്ത്രിയുമായ ചന്ദ്രശേഖർ പെമ്മസാനിയും ബില്ലിന് പിന്തുണ തേടി.