ബെംഗളൂരുവിൻ്റെ ആകാശം ഇനിയുള്ള 5 ദിനം പോർവിമാനങ്ങളാൽ നിറയും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമായ ‘എയ്‌റോ ഇന്ത്യ’ ഇന്ന് രാവിലെ 9.30 ന് യെലഹങ്ക വ്യോമസേനാ താവളത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.20ന് വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്കു തുടക്കമായി. രണ്ടു വർഷത്തിലൊരിക്കിൽ നടക്കുന്ന ‘എയ്‌റോ ഇന്ത്യ’ വ്യോമയാന മേഖലയിലെ നൂതന സാങ്കേതികവിദ്യയുടെ പ്രദർശനത്തിനുള്ള വേദിയാണ്.
അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ റഷ്യയുടെ സു-57, യുഎസ് വ്യോമസേനയുടെ പോർമുനയായ ലൊക്കീഡ് മാർട്ടിൻ്റെ എഫ്-35. ലൈറ്റ്നിങ് 2 എന്നിവ ചരിത്രത്തിലാദ്യമായി ഒരു വേദിയിൽ അണിനിരക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 9 ഹോക്ക് എ.കെ-132 ട്രെയിനർ വിമാനങ്ങൾ ഉൾപ്പെട്ട സൂര്യകിരൺ എയറോബാറ്റിക്സ് ടീമും ആകാശത്ത് അഭ്യാസക്കാഴ്ചകൾ രചിക്കും. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ. റഫാൽ തുടങ്ങിയവയും മേളയുടെ കരുത്താകും.