ഭീകരതയ്‌ക്കെതിരായി ഐക്യരാഷ്‌ട്രസഭയിൽ നടന്ന യോഗത്തിൽ പാകിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ച് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജന പട്ടേൽ ആണ് അയൽരാജ്യത്തെ കണക്കറ്റ് പ്രഹരിച്ചത്. ഒരു തെമ്മാടി രാഷ്‌ട്രത്തോട് പാകിസ്ഥാനെ താരതമ്യം ചെയ്ത അവർ ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനും പ്രചാരണത്തിൽ ഏർപ്പെടാനും പാകിസ്ഥാൻ ഈ വേദി ദുരുപയോഗം ചെയ്യുന്നുവെന്നും പറഞ്ഞു.

ഈ വേദി ഒരു പ്രത്യേക പ്രതിനിധി സംഘം ദുരുപയോഗം ചെയ്യുന്നുവെന്നും പറഞ്ഞു. 2022-ൽ നടന്ന ആദ്യത്തെ യുഎൻ വേൾഡ് വിക്ടിംസ് കോൺഗ്രസ് ഓഫ് ടെററിസവുമായി ബന്ധപ്പെട്ടതായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഈ പരിപാടിയെന്നാണ് യുഎൻ വാർത്താ വെബ്‌സൈറ്റ് പറയുന്നത്.

” ഒരു പ്രത്യേക പ്രതിനിധി സംഘം ഈ വേദി ദുരുപയോഗം ചെയ്യാനും ദുർബലപ്പെടുത്താനും തീരുമാനിച്ചത് നിർഭാഗ്യകരമാണ്. ഭീകര സംഘടനകളെ പിന്തുണയ്‌ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന പാകിസ്ഥാൻ്റെ ചരിത്രം അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിച്ചു.

ഈ തുറന്ന കുറ്റസമ്മതം ഇനി അത്ഭുതപ്പെടുത്തുന്നില്ല, മറിച്ച് പാകിസ്ഥാനെ ഒരു തെമ്മാടി രാഷ്‌ട്രമായി തുറന്നുകാട്ടുന്നു ” യോജന പട്ടേൽ പറഞ്ഞു. ആഗോള ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്ഥാൻ. ഇനി ലോകത്തിന് കണ്ണടയ്‌ക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Related Posts