ലബനൻ സർക്കാരുമായി നേരിട്ടുള്ള ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലബനൻ സർക്കാരിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തയാഴ്ച അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിംഗ്ടണിൽ വെച്ച് ചർച്ചകൾ ആരംഭിക്കാനാണ് സാധ്യത.
ലബനനുമായി സമാധാനം സ്ഥാപിക്കുന്നതിന് ഇസ്രയേൽ മുന്നോട്ട് വെക്കുന്ന പ്രധാന നിബന്ധന ഹിസ്ബുള്ളയുടെ പൂർണമായ നിരായുധീകരണമാണ്. ഇസ്രയേലിന്റെ അമേരിക്കൻ അംബാസഡർ യെഹിയൽ ലെയ്റ്റർ ആയിരിക്കും ചർച്ചകളിൽ ഇസ്രയേലിനെ പ്രതിനിധീകരിക്കുക.
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിനെ സൈനികമുക്ത നഗരമായി മാറ്റാനുള്ള ലബനീസ് പ്രധാനമന്ത്രിയുടെ നിർദേശത്തെ നെതന്യാഹു സ്വാഗതം ചെയ്തു. സമാധാന ചർച്ചകളിലേക്കുള്ള ശുഭസൂചനയായാണ് ഇത് ഇസ്രയേൽ കാണുന്നത്. നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുമ്പോഴും ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള സൈനിക നടപടിയിൽ മാറ്റമുണ്ടാകില്ലെന്ന് നെതന്യാഹു അറിയിച്ചു.