ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 43 റണ്‍സിന്റെ തകർപ്പൻ ജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയത്. സഞ്ജു സാംസൺ നയിക്കുന്ന ചെന്നൈയുടെ ഈ സീസണിലെ മൂന്നാം തോൽവിയാണിത്. ഐപിഎല്ലില്‍ ആദ്യമായാണ് സീസണിലെ ആദ്യ മൂന്നുകളികളും ചെന്നൈ തോല്‍ക്കുന്നത്.
സ്കോര്‍: ആര്‍സിബി 250/3, ചെന്നൈ 207/10 (19.4). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സടിച്ചപ്പോള്‍ ചെന്നൈയ്ക്ക് 19.4 ഓവറില്‍ 207 റണ്‍സിന് എല്ലാവരും ഔട്ടായി. സര്‍ഫറാസ് ഖാനാണ് (50 റണ്‍സ്)ചെന്നൈയുടെ ടോപ് സ്കോറര്‍. ബംഗളൂരുവിനായി ഭുവനേശ്വർ കുമാർ മൂന്നും ജേക്കബ് ഡഫി, അഭിനന്ദൻ സിംഗ്, ക്രുണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടിം ഡേവിഡിന്റെയും (25 പന്തിൽ 70) ദേവ്ദത്ത് പടിക്കലിന്റെയും (50) രജത് പാട്ടീദാറിന്റെയും (48) മികവിലാണ് ആര്‍സിബി കൂറ്റൻ സ്കോറിലേക്കെത്തിയത്. ചെന്നൈയ്ക്കായി ഖലീൽ അഹമ്മദും അൻഷുൽ കംബോജും ശിവം ദുബെയും ഓരോവിക്കറ്റ് വീഴ്ത്തി. ചെന്നൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുമ്പോള്‍ രണ്ടാം ജയത്തോടെ ആര്‍സിബി ഒന്നാം സ്ഥാനത്തേക്ക് കയറി.