പ്രതിരോധ ബജറ്റിൽ വൻ വർധന പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത സാമ്പത്തിക വർഷത്തേക്ക് 7.85 ലക്ഷം കോടി രൂപയാണ് പ്രതിരോധ മന്ത്രാലയത്തിന് അനുവദിച്ചത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 11 ശതമാനമാണ് പ്രതിരോധത്തിനായി മാറ്റിവച്ചത്. കഴിഞ്ഞ വർഷം ഇത് എട്ടു ശതമാനമായിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിരോധ വിഹിതത്തിൽ ഉണ്ടായ ഈ വർധന രാജ്യത്തെ സൈനിക ചരിത്രത്തിലെ തന്നെ റിക്കാർഡാണ്. സായുധ സേനയുടെ ആധുനികവത്കരണത്തിനായി മാത്രം 2.19 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. ഇതു കഴിഞ്ഞ വർഷത്തെക്കാൾ 21.84 ശതമാനം കൂടുതലാണ്. പുതിയ വിമാനങ്ങൾക്കും എൻജിനുകൾക്കുമായി 63,733 കോടി രൂപ അനുവദിച്ചു. അന്തർവാഹിനികൾ, റഫാൽ യുദ്ധവിമാനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനുള്ള കരാറുകൾക്ക് ഇതു വേഗം കൂട്ടും. സൈനികരുടെ പെൻഷൻ വിഹിതം 1.71 ലക്ഷം കോടി രൂപയായി ഉയർത്തി.