വയനാട്ടിലെ മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടർന്ന് നഗരസഭാ പരിധിയിൽ യു.ഡി.എഫും എസ്.ഡി.പി.ഐയും ആഹ്വാനം ചെയ്തു. ഹർത്താൽ ഇന്ന് . രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ നടത്തുന്നത്. അവശ്യസർവിസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടുവയുടെ ആക്രമണം നടന്ന പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. നിരോധനാജ്ഞ ജനുവരി 27 വരെയാണ്. നഗരസഭയിലെ പഞ്ചാരക്കൊല്ലി, ചിറക്കര, ജെസി പിലാക്കാവ് ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. വനം വകുപ്പ് കടുവയെ പിടികൂടാനായി ഉള്ള തിരച്ചിൽ ഇന്നും തുടരും. തെർമൽ ഡ്രോൺ ഉപയോഗിക്കുന്നതും തുടരും. പ്രദേശത്ത് കൂടുതൽ ആർ.ആർ.ടി സംഘത്തെ വിന്യസിച്ചാണ് തിരച്ചിൽ, മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ തിരച്ചിലിനായി എത്തിക്കും. തെർമൽ ഡ്രോൺ ഉപയോഗിക്കുന്നതും തുടരും. അതേസമയം, സ്ഥലത്ത് ഇന്നലെ വൈകീട്ടും കടുവയെ കണ്ടതായി നാട്ടുകർ പറഞ്ഞു. തോട്ടം തൊഴിലാളിയായ രാധ ഇന്നലെ കാപ്പി പറിക്കാൻ പോകുന്നതിനിടെയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വലിയ ജനരോഷം ഉണ്ടായതോടെ കടുവയെ വെടിവച്ചു കൊല്ലാൻ അറിയിപ്പ് നൽകിയിരുന്നു. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഒ.ആർ. കേളു അറിയിച്ചിരിക്കുകയാണ്. രാധയുടെ ഭർത്താവ് അച്ചപ്പൻ വനം വാച്ചറാണ്. അജീഷ്, അനീഷ എന്നിവരാണ് രാധയുടെ മക്കൾ. മന്ത്രി നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

Related Posts