കോട്ടയം കഠിനംകുളത്തു വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോൺസൺ പൊലീസ് പിടിയിൽ. പ്രതിയെ കോട്ടയം ചിങ്ങവനത്തു നിന്ന് കസ്റ്റഡിയിലെടുത്തു. ജോൺസൻ വിഷ വസ്തു കഴിച്ചതിനെ തുടർന്നു അബോധാവസ്ഥയിലായിരുന്നു. അതേതുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണു വിവരം. മുൻപ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണു ജോൺസനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങൾ എടുക്കാൻ എത്തിയതായിരുന്നു ജോൺസൺ. ഒരു വർഷത്തോളമായി ഇൻസ്റ്റഗ്രാമിൽ റീൽസുകൾ പങ്കുവച്ചാണ് ആതിരയുമായുള്ള ഇവരുടെ സൗഹൃദം ആരംഭിച്ചത്.
ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള ആതിരയെ ഒപ്പം വരാൻ ജോൺസൺ നിർബന്ധിച്ചിരുന്നു. എതിർത്തപ്പോൾ, ഭീഷണിപ്പെടുത്തി ആതിരയിൽനിന്നു പണം വാങ്ങി. ആതിരയിൽനിന്ന് ഇയാൾ 1.30 ലക്ഷം പലതവണയായി വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിനു 3 ദിവസം മുൻപ് 2500 രൂപ ആതിര നൽകിയതായും കണ്ടെത്തി. 5 മാസത്തിനിടെ പലതവണ കഠിനംകുളത്തു ജോൺസൺ വന്നിരുന്നു. കൊലപാതകത്തിനു 5 ദിവസം മുൻപു പെരുമാതുറയിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു ആതിരയുടെ സ്കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്. പിന്നീട് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി ട്രെയിനിൽ കയറി സംസ്ഥാനത്തിനു പുറത്തേക്കു കടക്കുകയായിരുന്നു 7 മാസം മുൻപ് ജോൺസനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭർത്താവ് രാജേഷ് പൊലീസിനോടു വെളിപ്പെടുത്തി.