തിരുവവന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടതിനു ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മുന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ അരുൾ ദാസ് എന്നയാളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കണ്ണിൻ്റെ ഭാഗത്ത് ചെറിയ പരിക്കുപറ്റിയപ്പോൾ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചിട്ടുണ്ട്. 44 പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. വളവിൽ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് പോലീസിൻ്റെ നിഗമനം. വിശദമായ പരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകടകാരണമെന്നു ആ സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്. വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ബസ് മറിഞാണു അപകടമുണ്ടായത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദ്യക്‌സാക്ഷികൾ പറയുന്നു. അപകടത്തെത്തുടർന്ന് ഉടൻ നാട്ടുകാരും ഫയർഫോഴ്സും, പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ ദുരന്തത്തിൻ്റെ ആഘാതം കുറയ്ക്കാനായി. ബസിൻ്റെ ചിലുകൾ തകർത്താണ് മുഴുവൻ പേരെയും പുറത്തെടൂത്ത്. ഉടൻ തന്നെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയതും അപടകത്തിൻ്റെ കാഠിന്യം കുറച്ചു.

Related Posts