സാമ്പത്തിക ബാധ്യതയെത്തുടർന്ന് വീടുവിട്ടിറങ്ങിയ ഭാര്യയെപ്പറ്റി 2 മാസമായിട്ടും വിവരം ലഭിക്കാതായതോടെ ഭർത്താവ് ആത്മഹത്യ ചെയ്തു. കണ്ണൂരിൽ ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ഭാര്യയെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് മരിച്ചത്.
രഞ്ജിനി കഴിഞ്ഞ ജൂൺ 11ന് രാവിലെ ബാങ്കിൽ പോകുന്നുവെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാണ്. ഇവരെക്കുറിച്ചു പിന്നീട് വിവരമില്ലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബാങ്കിൽ പോയില്ലെന്നു കണ്ടെത്തി. കായംകുളത്ത് ഓട്ടോറിക്ഷയിൽ എത്തി റെയിൽവേ സ്‌റ്റേഷൻ റോഡിലൂടെ പോകുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല
കുടുംബശ്രീ സെക്രട്ടറിയായ രഞ്ജിനിയുടെ യൂണിറ്റ് ഒന്നേകാൽ ലക്ഷം രൂപ ബാങ്ക് വായ്‌പ എടുത്തിരുന്നു. വീട്ടുകാർ പറയുന്നത് ഇതടക്കം മൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നെന്നാണ്. രഞ്ജിനിക്കായുള്ള അന്വേഷണങ്ങളെല്ലാം വഴിമുട്ടിയപ്പോൾ വിനോദ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു.
സാമ്പത്തിക ബാധ്യതകൾ എങ്ങനെയെങ്കിലും തീർക്കാമെന്നും ഭാര്യ തിരിച്ചെത്തണമെന്നും കരഞ്ഞു പറയുന്ന വിഡിയോ ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. രഞ്ജിനി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ ഇതൊന്നും അറിഞ്ഞിരുന്നില്ല. പോസ്‌റ്റ് മോർട്ടത്തിനു ശേഷം വിനോദിന്‍റെ സംസ്കാരം നടത്തി. മക്കൾ: വിഷ്ണു, ദേവിക