വിജയ് ഹസാരെ ട്രോഫി 2024-25 ഏകദിന ക്രിക്കറ്റില്‍ കര്‍ണാടക ജേതാക്കള്‍. ഫൈനലില്‍ വിദര്‍ഭയെ 36 റണ്‍സിന് തോല്‍പ്പിച്ചു. അഞ്ചാം തവണയാണ് കര്‍ണാടക വിജയ് ഹസാരെ ട്രോഫി നേടുന്നത്. രവിചന്ദ്രന്‍ പ്ലെയര്‍ ഓഫ് ദി ഫൈനല്‍ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി. ടൂര്‍ണമെന്റിലുടനീളം കിടിലന്‍ പ്രകടനം കാഴ്ചവച്ച വിദര്‍ഭയുടെ ക്യാപ്റ്റന്‍ കരുണ്‍ നായര്‍ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് നേടി. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വിദര്‍ഭ 48.2 ഓവറില്‍ 312 റണ്‍സിന് ഓള്‍ഔട്ടായി. നന്നായി പൊരുതിയ ശേഷമാണ് വിദര്‍ഭ കീഴടങ്ങിയത്. കര്‍ണാടക കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചതോടെ വിദര്‍ഭയുടെ തോല്‍വി ഏതാണ്ട് ഉറപ്പായിരുന്നു. എന്നാല്‍ ഓപണര്‍ ധ്രുവ് ഷോറെ സെഞ്ചുറി നേടി മികച്ച തുടക്കമിട്ടു. 111 പന്തില്‍ 110 റണ്‍സ് നേടിയാണ് പുറത്തായത്. എന്നാല്‍ ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താന്‍ പിന്നീടെത്തിയവര്‍ക്ക് കഴിഞ്ഞില്ല. 30 പന്തില്‍ 63 റണ്‍സ് നേടി ഹര്‍ഷ് ദുബെ അവസാനം തകര്‍ത്തടിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ 43 പന്തില്‍ 34 റണ്‍സ് നേടി. കര്‍ണാടകയ്ക്ക് വേണ്ടി വസുകി കൗഷിക്, പ്രസിധ് കൃഷ്ണ, അഭിലാഷ് ഷെട്ടി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടോസ് നേടിയ വിദര്‍ഭ ബൗളിങ് ആണ് തെരഞ്ഞെടുത്തത്. കര്‍ണാടകയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ദേവ്ദത്ത് പടിക്കലുമാണ് ഇന്നിങ്‌സ് ഓപണ്‍ ചെയ്തത്. ദേവ്ദത്ത് എട്ട് റണ്‍സിന് പുറത്തായെങ്കിലും മായങ്കും (31) കെവി അനീഷും (23) സ്‌കോറിങിന് തുടക്കമിട്ടു.

തുടര്‍ന്നെത്തിയ സ്മാരന്‍ രവിചന്ദ്രന്‍ (ആണ് കര്‍ണാടകയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രവിചന്ദ്രന്‍ തകര്‍പ്പന്‍ സെഞ്ചുറി (92 പന്തില്‍ 101) നേടി. കൃഷ്ണന്‍ ഷ്രിജിത്ത് 74 പന്തില്‍ 78ഉം അഭിനവ് മനോഹര്‍ 42 പന്തില്‍ 79ഉം റണ്‍സ് നേടിയതോടെ റണ്‍റേറ്റ് കുത്തനെ ഉയര്‍ന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മനോഹര്‍ 10 ബൗണ്ടറികളും നാല് സിക്‌സറുകളും നേടി.

Related Posts