വർക്കലയിൽ ഉത്സവം കണ്ട്‌ മടങ്ങിയവർക്കിടയിലേക്ക്‌ റിക്കവറി വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. പേരേറ്റിൽ പുലയൻ വിളാകം വീട്ടിൽ രോഹിണി (55), മകൾ അഖില (21) എന്നിവരാണ് മരിച്ചത്. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കരികിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്.

ഗുരുതരമായി പരിക്കേറ്റ രോഹിണിയെയും അഖിലയെയും വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മയെയും മകളെയും ഇടിച്ചശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലിടിച്ചു. പിന്നീട് അവിടെ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചാണ് വാഹനം നിന്നത്. മരിച്ച അഖില ബിഎസ്‌സി എംഎൽടി വിദ്യാർഥിയാണ്.

അമിതവേഗതയിൽ വന്ന റിക്കവറി വാഹനം സ്കൂട്ടിയിൽ ഇടിച്ചശേഷം കാൽനട യാത്രക്കാരായ ആളുകളെ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ വർക്കല സ്വദേശികൾക്കു പരിക്കേറ്റു. പരിക്കേറ്റ ഉഷ (60), രഞ്ജിത്ത് (35) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ വാഹനത്തിൻ്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി അപകടശേഷം ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

Related Posts