വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം നാല് മണിക്ക് ചേരുന്ന യോഗത്തിൽ കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. രണ്ടാംഘട്ടത്തിലെ നിക്ഷേപം 9700 കോടിരൂപയാണ്. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്ത് കണ്ടെയ്നറുകള്‍ എത്തിക്കാനും കയറ്റുമതി ചെയ്യാനുമാകും.
55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുത്തായിരിക്കും നിർമ്മാണ പ്രവർത്തനം. രണ്ടാംഘട്ട വികസനത്തിന് അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്നറുകളുടെ എണ്ണം ഒരു ലക്ഷമായി ഉയരും. നിലവിൽ അത് 35000ആണ്. ഒരേസമയം നാല് മദര്‍ഷിപ് അടുപ്പിച്ച് ചരക്കു കൈമാറാം.
തുറമുഖശേഷി 50 ലക്ഷം ടിഇയുവായി ഉയരുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. നിലവിലത് 10 ലക്ഷം ടിഇയുവാണ്. ബെര്‍ത്ത് 800 മീറ്ററില്‍നിന്ന് 2000 മീറ്ററായും ബ്രേക്ക് വാട്ടര്‍ മൂന്നു കിലോമീറ്ററില്‍നിന്ന് നാലായും വർധിക്കും.