കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ആശാ വർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ചു. സമരവേദിയിൽ. സമരം ചെയ്യുന്ന പ്രവർത്തകരോട് സംസാരിച്ച സുരേഷ് ഗോപി അവർ നൽകിയ നിവേദനം സ്വീകരിക്കുകയും ചെയ്തു. ആശാ വർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്നും ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആശാ വർക്കർമാർക്ക് അരക്ഷിതാവസ്ഥ ഉണ്ടാവുന്നുണ്ടെങ്കിൽ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും വിവരം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കേന്ദ്രത്തിൻ്റെ പദ്ധതിയാണെങ്കിൽ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും.
ആ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ പ്രധാനമന്ത്രിയോടു പറയും. തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും അദ്ദേഹത്തിൻ്റെ കാബിനറ്റുമാണ്. അതുപക്ഷേ സമരപ്രഖ്യാപനമല്ല. താൻ സമരത്തിൻ്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നത്. അവരെ കേട്ടുവെന്നും അവരുടെ പ്രശ്‌നങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.