ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് ബഹിരാകാശ പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്‌സിപിരിമെൻ്റ് (സ്പെയ്ഡെക്സ്) ദൗത്യം ഐ.എസ്.ആർ.ഒ. വിജയകരമായി പൂർത്തിയാക്കി. ബഹിരാകാശത്തുവെച്ച് രണ്ട് ഉപഗ്രഹ ഭാഗങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള (ഡോക്കിങ് ) സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് സ്പെയ്ഡെക്സ്. കഴിഞ്ഞ ഞായറാഴ്‌ച പേടകങ്ങളെ മൂന്ന് മീറ്റർ അകലത്തിൽ എത്തിക്കാൻ സാധിച്ചതായി ഐ.എസ്.ആർ.ഒ. അറിയിച്ചിരുന്നു. നിലവിൽ ഐ.എസ്.ആർ.ഒ. സംഘം സ്പെയ്ഡെക്സ് ദൗത്യവുമായി ബന്ധപ്പെട്ട ഡാറ്റ വിശകലനം ചെയ്തുവരികയാണ്. ഇതു കഴിഞ്ഞാൽ മാത്രമേ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ജനുവരി ഏഴാം തീയതി ഡോക്കിങ് പരീക്ഷണം നടത്താനാണ് മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് പിന്നീട് ജനുവരി ഒൻപതാം തീയതിയിലേക്ക് മാറ്റിവെച്ചു. ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിലെത്തിക്കാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടിരുന്നു. ഇക്കാരണത്താൽ ഡോക്കിങ് പരീക്ഷണ വീണ്ടും മാറ്റിവെച്ചിരുന്നു. അന്നത്തെ പിഴവ് പരിഹരിച്ചാണ് ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിലെത്തിക്കാൻ സാധിച്ചത്. 2024 ഡിസംബർ 30-ന് സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നാണ് സ്പെയ്ഡെക്‌സ് ദൗത്യത്തിനുള്ള റോക്കറ്റ് സതീഷ് ധവാൻ വിക്ഷേപിച്ചത്. ഗഗൻയാൻ, ബഹിരാകാശ നിലയം, ചന്ദ്രനിൽ നിന്ന് സാമ്പിൾ ഭൂമിയിലെത്തിക്കാനുള്ള ദൗത്യം എന്നിവ ഉൾപ്പടെ ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ ആവശ്യമാണ്.

Related Posts