ഇന്ത്യയുൾപ്പെടെയുള്ള ‘സൗഹൃദ രാജ്യങ്ങൾക്ക്’ ഇറാൻ ഇളവ് നൽകിയ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുടെ നയതന്ത്ര ഇടപെടലിലൂടെ ഏറ്റവും കൂടുതൽ കപ്പലുകൾ കടത്തിവിടാൻ സാധിച്ചത് ഇന്ത്യയ്ക്കാണ്. ഇറാനെതിരെ അമേരിക്ക-ഇസ്രയേൽ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്ക് കടന്ന് ഇതുവരെ ഇന്ത്യയിലെത്തിയത് എട്ട് കപ്പലുകൾ.
ഏറ്റവും ഒടുവിലായി ‘ഗ്രീൻ സാൻവി’ എന്ന എൽപിജി ടാങ്കറാണ് ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്കെത്തുന്നത്. ഇതിനുമുമ്പ് നന്ദാദേവി, ജഗ് ലാഡ്കി, ശിവാലിക്, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എലം എന്നീ കപ്പലുകൾ ഈ പാതയിലൂടെ കടന്നുപോയിരുന്നു.
ജഗ് വിക്രം, ഗ്രീൻ ആശ എന്നീ രണ്ട് കപ്പലുകൾക്കൂടി വരും ദിവസങ്ങളിൽ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 485-ഓളം ഇന്ത്യൻ നാവികരും 15-ലധികം ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകളും ഈ മേഖലയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.