പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇറാന് മരുന്നുകൾ നൽകി ഇന്ത്യ. മാനുഷിക സഹായം എന്ന നിലയ്ക്കാണ് ഡൽഹിയിലെ ഇറാൻ എംബസിക്ക് മരുന്ന് കൈമാറിയത്. അയൽരാജ്യങ്ങളിൽ എത്തിച്ച് മരുന്നുകൾ ഇറാനിലേക്ക് റോഡ് മാർഗം കൊണ്ടുപോകും.
ഇന്ത്യയും ഇറാനും തമ്മിൽ നേരത്തേ ചില വിഷയങ്ങളിൽ ഭിന്നത നിലനിന്നിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ, ഇറാന് നേരയുള്ള കടന്നാക്രമണങ്ങളെ ഇന്ത്യ അപലപിച്ചില്ലെന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് ശേഷം ഇറാനും ഇന്ത്യയും തമ്മിൽ ചർച്ച നടക്കുകയും പ്രധാനമന്ത്രി നേരിട്ട് ഇറാൻ പ്രസിഡണ്ടിനെ വിളിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയും നിരന്തരം ചർച്ചകൾ നടത്തി ഇതിനെല്ലാം ശേഷമാണ് ഇന്ത്യ ഇറാന് മരുന്നുകൾ ഇപ്പോൾ നൽകിയിരിക്കുന്നത്. ഇറാൻ്റെ സഹായത്തോടെ ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. ഇതിന് ഇന്ത്യ ഇറാന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്കിലുള്ള കൂടുതൽ ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.