വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വിജയതുടക്കം.ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 59 റൺസിനാണ് ഇന്ത്യൻ വനിതകൾ തകർത്തത്. 271 വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 211 റണ്‍സിന് പുറത്തായി.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇടയ്ക്ക് മഴ തടസപ്പെടുത്തിയ മത്സരത്തിൽ 47 ഓവറിൽ ഇന്ത്യ 269 റൺസ് നേടി. ഡിഎൽഎസ് പ്രകാരം വിജയലക്ഷ്യം 271 റൺസായി പുനർനിർണയിക്കുകയായിരുന്നു. ദീപ്തി ശർമയുടെയും (53) അമൻജോത് കൗറിന്റെയും (57) അർധ സെഞ്ച്വറികളും പ്രതീക റാവൽ (37) ഹർലീൻ ഡിയോൾ (48) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും മധ്യഓവറുകളിൽ ഇന്ത്യൻ ബോളിങ്ങിന് മുൻപിൽ തകർന്നടിയുകയായിരുന്നു. ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് (43) ശ്രീലങ്കൻ നിരയിലെ ടോപ്സ്കോറർ. ഇന്ത്യക്കായി ദീപ്തി ശർമ മൂന്നും നല്ലപ്പുറെഡ്ഢി ചരണിയും സ്നേഹ് റാണയും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. 2005ലും 2017ലും ലോകകപ്പിൽ റണ്ണറപ്പായ ഇന്ത്യയ്ക്ക് കഴിഞ്ഞ തവണ സെമിയിലെത്താൻ സാധിച്ചിരുന്നില്ല. ദീപ്തി ശർമയാണ് കളിയിലെ താരം.