ഫക്കീർ കോളനിയിലെ ഒഴിപ്പിച്ച ഭൂമിയിൽ വീണ്ടും കയ്യേറ്റമെന്ന് കർണാടക സർക്കാർ. ഇവിടെ കിടപ്പാടം നഷ്ടപ്പെട്ടവർക്കു താൽക്കാലിക താമസമൊരുക്കിയിട്ടും വീണ്ടും കയ്യേറ്റം നടക്കുന്നുവെന്നു സർക്കാർ കോടതിയെ അറിയിച്ചു. കയ്യേറ്റക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ വേണ്ടിയാണു താൽക്കാലിക നിർമാണങ്ങൾ ഒഴിപ്പിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
ഒഴിപ്പിക്കലിനെ ചോദ്യം ചെയ്തു വീട് നഷ്ടപ്പെട്ട ചിലർ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ കിടപ്പാടം നഷ്ടപ്പെട്ടവർക്കു നൽകിയ പുനരധിവാസം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് വിഭു ബഖ്ര്, ജസ്റ്റിസ് സി.എം.പൂനാച്ച എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.