യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടഞ്ഞു പാലക്കാട്ടെ ബിജെപി വനിതാ പ്രവർത്തകർ. ‘പെണ്ണുപിടിയന്മാരായ കോൺഗ്രസുകാരെ കയറ്റില്ല’ എന്ന് പറഞ്ഞാണ് ബിജെപി വനിതാ പ്രവർത്തകർ. തടഞ്ഞത്. സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജൻ്റെ നേതൃത്വത്തിലാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്.
പാലക്കാട് ടൗൺ സൗത്ത് ആയിരുന്നു ഇന്ന് രമേഷ് പിഷാരടിയുടെ പര്യടനം. ബിജെപിയുടെ ശക്തി മേഖലകൾ ഉൾപ്പെടുന്നതാണ് ഈ മേഖലകൾ. എതിർ സ്ഥാനാർത്ഥികളുടെ ഫ്ലക്സോ പോസ്റ്ററോ പോലും അനുവദിക്കാത്ത സ്ഥലങ്ങളാണ് മൂത്താന്തറ, വടക്കന്തറ പോലുള്ള സ്ഥലങ്ങൾ.സ്ത്രീകളായ പ്രവർത്തകരാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. മനക്കൽ തൊടി ഭാഗത്ത് പിഷാരടിയും കോൺഗ്രസുകാരും എത്തിയപ്പോൾ സ്ത്രീകൾ സംഘടിക്കുകയായിരുന്നു. വോട്ട് ചോദിക്കാൻ അനുവദിക്കാത്തതിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. വോട്ടർമാരെ കാണാൻ കഴിയില്ലെന്ന് പറഞ്ഞാണ് തടഞ്ഞുവെച്ചതെന്ന് യുഡിഎഫ് ക്യാമ്പ് ആരോപിച്ചു.