തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുഭത്തിലെ പൗർണമിയും പൂരം നാളും ഒരുമിക്കുന്ന ദിവസമാണ് പൊങ്കാല. ശുദ്ധപുണ്യാഹത്തോടെ നാളെ രാവിലെ 9.15ന് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. മേൽശാന്തി ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം സഹമേൽശാന്തിമാർക്ക് ദീപം കൈമാറും.
അവർ ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും വലിയ തിടപ്പള്ളിയിലും തീകത്തിക്കും. 9.45 നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തരുടെ സഹസ്രകലശങ്ങളിൽ പൊങ്കാലയ്ക്ക് തീ തെളിയും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350 ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.