ബംഗളൂരു അമൃതഹള്ളിയിൽ 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രാഷ്ട്രീയ നേതാവിന്‍റെ മകൻ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. അനിരുദ്ധ, മോഹിത്, നബിൽ, ഡിക്സൺ, അവൻ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അനിരുദ്ധ് ദാവൻഗരെ കൗൺസിലറുടെ മകനാണ്.
ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഉടമസ്ഥതയിലുള്ള വില്ലയിലാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചാണ് പ്രതികൾ പെൺകുട്ടിയെ വലയിലാക്കി പെൺകുട്ടിയെ പാർട്ടി ആഘോഷിക്കാനെന്ന വ്യാജേന വില്ലയിൽ എത്തിക്കുകയായിരുന്നു.
അവിടെ വെച്ച് ലഹരി ഗുളികകൾ നൽകി അബോധാവസ്ഥയിലാക്കിയ ശേഷം 2 പേർ ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പീഡനത്തിന് ശേഷം കാറിൽ കയറ്റി പെൺകുട്ടിയെ ലുലു മാളിന് സമീപം ഉപേക്ഷിച്ചു.
പോലീസ് അന്വേഷണം ഈ കേസിൽ ഊർജ്ജിതമാക്കിയതോടെ ഇതേ രീതിയിൽ തട്ടിപ്പിനിരയായ 19 ഓളം പെൺകുട്ടികൾ കൂടി പരാതിയുമായി രംഗത്തെത്തി.
നഗരത്തിലെ പ്രമുഖ കോളേജുകളിലെ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്. പാർട്ടി, മോഡലിംഗ്, ഫോട്ടോഷൂട്ട് എന്നിവയുടെ പേരിൽ പെൺകുട്ടികളെ ക്ഷണിക്കുന്നതാണ് ഇവരുടെ രീതി. ആദ്യം പബ്ബുകളിലും കഫെകളിലും വെച്ച് കണ്ട് വിശ്വാസം നേടിയെടുത്ത ശേഷം, പിന്നീട് വില്ലകളിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഈ സംഘത്തിന്‍റെ സ്ഥിരം രീതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് .
കേസിലെ പ്രധാന പ്രതിയായ അനിരുദ്ധാണ് പീഡനം നടന്ന വില്ല ബുക്ക് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കോൺട്രാക്ടർ കൂടിയായ അനിരുദ്ധിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത്തരത്തിൽ പെൺകുട്ടികളെ വില്ലകളിൽ എത്തിക്കുന്നതിനായി സംഘത്തലവൻ നിഖിൽ മറ്റുള്ളവർക്ക് പണം നൽകിയിരുന്നതായും റിപ്പോട്ടുണ്ട്.