കുടുംബ വഴക്കിനെത്തുടർന്ന് ബാംഗ്ലൂർ വിജ്ഞാന നഗറിൽ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മകൻ. നാവികസേനയിൽനിന്നു വിരമിച്ച നവീൻ ചന്ദ്ര ഭട്ട്(60), ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രോഹൻ ചന്ദ്ര ഭട്ടിനെ (33) പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ചാണ് ഇരുവരെയും മകൻ ആക്രമിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം ഇവരെ രോഹൻ മണിപ്പാലിലെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. രക്തം വാർന്നായിരുന്നു ഇവർ മരിച്ചത്.

രോഹൻ തൻ്റെ പിതാവുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും, ജോലിയില്ലാത്തതിൻ്റെ പേരിൽ അച്ഛൻ രോഹനെ അപമാനിച്ചിരുന്നതായും പോലീസ് പറഞ്ഞു. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ രോഹൻ മൂന്ന് വർഷം മുമ്പ് യുഎസിൽ നിന്ന് തിരിച്ചെത്തിയെങ്കിലും ബെംഗളൂരുവിൽ ഒരു ജോലിക്കും ശ്രമിച്ചിരുന്നില്ല. മാതാപിതാക്കളുമായി വേർതിരിഞ്ഞ് വർത്തൂരിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്.
സ്വന്തമായി ഒരു സ്റ്റാർട്ട് അപ്പ് കണ്ടെത്തണമെന്ന ആഗ്രഹത്തോടെ, അയാൾ പലപ്പോഴും പണത്തിനായി മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നു. ഇത് ഇടയ്ക്കിടെ വഴക്കുകൾക്ക് കാരണമായി. രോഹനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.

ദമ്പതികൾക്ക് ഒരു മകൾ കൂടിയുണ്ട്. മകൾ യുഎസിലാണ് ഉള്ളത്. മരണ വിവരമറിഞ്ഞ് അവർ ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ദമ്പതികളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മകൾ സ്ഥലത്തെത്തിയതിനെത്തുടർന്നാവും പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികളിലേക്ക് കടക്കുകയെന്ന് പോലീസ് അറിയിച്ചു.

Related Posts