വി.ഐ.പി സഞ്ചാരത്തിനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക് ഇതുവരെ സംസ്ഥാന സക്കാർ വാടകയിനത്തിൽ നൽകിയത് 33.23 കോടി. പവൻഹാൻസിൻ്റെ ആദ്യകോപ്‌ടറിന് കുടിശികയുണ്ടായിരുന്ന 83.8 ലക്ഷം ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി വ്യാഴാഴ്ച അനുവദിച്ചതും ഉൾപ്പെടെയാണിത്. ചിപ്സൺ ഏവിയേഷൻ്റെ പുതിയ കോപ്ടറിന് വാടക 5 കോടിയോളം കുടിശികയുണ്ട്. മാസവാടക 80 ലക്ഷം നൽകേണ്ട കോപ്‌ടർ കാര്യമായ പണിയൊന്നുമില്ലാതെ വെറുതെയാണ് ഉള്ളത്. അടിയന്തര ആവശ്യങ്ങൾക്ക് ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമ – നാവികസേനകൾ കോപ്‌ടർ അയയ്ക്കുമെന്നിരിക്കെയാണ് ഈ വാടകധൂർത്ത്. സ്റ്റാഫിൻ്റെ ശമ്പളം, സീറ്റുള്ള ഫ്രഞ്ച് നീർമ്മിത ഇരട്ടഎൻജിൻ കോപ്ട‌റിൻ്റെ ഇന്ധനം, , പാർക്കിംഗ് ഫീസ്, അറ്റകുറ്റപ്പണി സഹിതമാണ് 80 ലക്ഷം മാസവാടക ഉള്ളത്. ഹാംഗർ യൂണിറ്റിൽ പാർക്കുചെയ്യുന്ന ചാലക്കുടിയിലെ കോപ്‌ടർ ആവശ്യം ഉള്ളപ്പോൾ തലസ്ഥാനത്തേക്ക് പറന്നെത്തും. അപൂർവമായാണ് മുഖ്യമന്ത്രി ഇതിൽ പറക്കാറുള്ളത്. മന്ത്രിമാരും ഗവർണറും ചീഫ് സെക്രട്ടറി, ഡി.ജി.പിയുമൊന്നും കോപ്ടർ ഉപയോഗിക്കാറില്ല. മാവോയിസ്റ്റുകളെ തിരയാനായി ഇടയ്ക്കിടെ കോഴിക്കോട്ടെത്തിക്കും. 25 മണിക്കൂറേ 80 ലക്ഷം രൂപയ്ക്ക് പറക്കൂ. അധികമുള്ള മണിക്കൂറൊന്നിന് 90,000 രൂപ വീതം നൽകണം. 3 വർഷത്തേക്കുള്ള കരാർ പ്രകാരം 28.80 കോടിയാണ് നൽകേണ്ടത്. ആദ്യമെടുത്ത പവൻഹാൻസിൻ്റെ കോപ്ടറിന് മാസവാടക 1.71 കോടിയായിരുന്നു . 22.15 കോടിയാണ് ചെലവിട്ടത്. ചിപ്സണിൻ്റെ കോപ്ടർ 2023 സെപ്തംബർ മുതലാണ് ഉപയോഗിച്ചു തുടങ്ങിയത്. ഇസഡ്-പ്ലസ് സുരക്ഷയുള്ളതിനാൽ മുഖ്യമന്ത്രി എത്രതവണ കോപ്ടറിൽ യാത്ര ചെയ്തതെന്നു ഉള്ള വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് സർക്കാർ നിയമസഭയെ അറിയിച്ചത്. രക്ഷാപ്രവർത്തകരുമായി കോപ്‌ടർ വയനാട്ടിലെ കാലവർഷക്കെടുതിയിൽ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പറന്നിരുന്നു. എയർ ആംബുലൻസായും രക്ഷാദൗത്യത്തിൻ്റെ ഭാഗമായും ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, മേപ്പാടി ഉരുൾപൊട്ടൽ സമയത്ത് കോപ്‌ടർ ഉപയോഗിച്ചിരുന്നില്ല. പൊലീസിൻ്റെ നിരന്തര ആവശ്യപ്രകാരമാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. പൊലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ട്, അധികഗ്രാൻ്റ , ബഡ്ജറ്റ്‌വിഹിതം, എന്നിവയിൽ നിന്നാണ് വാടകനൽകുന്നത്. 60-100 കോടിയാണ് കോപ്ടർ വാങ്ങാൻ ചെലവ്. ഇപ്പോഴത്തെ കോപ്ടറിൻ്റെ കരാർ തീരുമ്പോഴേക്കും 62കോടിയോളം വാടകയിനത്തിൽ നൽകിയിരിക്കും.

Related Posts