കർണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കൂട്ടാന്‍ പ്രോത്സാഹന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്. കുട്ടികളുടെ എണ്ണം കൂട്ടുന്ന സ്‌കൂള്‍ അധികൃതര്‍ക്ക് വിദേശ യാത്ര പോകാനുള്ള അവസരമാണ് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് വാഗ്ദാനം ചെയ്യുന്നത്.
വിദേശ ടൂറിന് യോഗ്യത നേടുന്നതിന് സ്കൂളിൽ കുട്ടികളുടെ എണ്ണം 2025-26-നെ അപേക്ഷിച്ച് 2026-27 അധ്യയന വര്‍ഷം കുറഞ്ഞത് 15 ശതമാനം വര്‍ദ്ധിപ്പിക്കണം. കര്‍ണാടക പബ്ലിക് സ്‌കൂളുകളിലും പിഎം ശ്രീ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ 25 ശതമാനം വര്‍ദ്ധന വരുത്തുന്നവര്‍ക്കാണ് വിദേശ ടൂര്‍ അനുവദിക്കുക. ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇവര്‍ക്ക് അവസരമുണ്ടാകുകയെന്ന് വകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇന്‍സെന്റീവ് സ്‌കീമിനു കീഴില്‍ ഈ ലക്ഷ്യം കൈവരിക്കുന്ന അഞ്ച് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ (അഡ്മിനിസ്‌ട്രേഷന്‍), അഞ്ച് പ്രൈമറി സ്‌കൂള്‍ മേധാവികള്‍, അഞ്ച് പ്രീ യൂണിവേഴ്‌സിറ്റി പ്രിന്‍സിപ്പല്‍മാര്‍, അഞ്ച് ഹൈസ്‌കൂള്‍ മേധാവികള്‍, അഞ്ച് ഫീല്‍ഡ് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരെ ആഗോളതലത്തിലെ മികച്ച രീതികള്‍ പഠിക്കുന്നതിനായി അവസരമൊരുക്കുന്ന വിദേശ യാത്രയ്ക്ക് തിരഞ്ഞെടുക്കും.

Related Posts