കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായ ‘ചിത്ര സന്തേ’യുടെ 22-ാം പതിപ്പ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.
ചിത്ര സന്തേ ഫെസ്റ്റിവൽ സന്ദർശിക്കാനും കലാസൃഷ്ടികൾ വാങ്ങാനും കലാകാരന്മാരെ പിന്തുണയ്ക്കാനും കലാപ്രേമികളോട് മുഖ്യമന്ത്രി സിദ്ധരാമയ്യ ആഹ്വാനം ചെയ്തു. ആളുകൾ ഗൃഹാലങ്കാരത്തിനായി കലാസൃഷ്ടികൾ വാങ്ങുകയാണെങ്കിൽ, ചിത്ര സന്തേ ഉത്സവം സംഘടിപ്പിക്കുന്നത് മൂല്യവത്തായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്ര സന്തേ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയുംസി ചെയ്യുന്നതോടൊപ്പം കർണാടകയുടെ സംസ്‌കാരം, പൈതൃകം, പാരമ്പര്യം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

22 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇത് കലയുടെയും സംസ്കാരത്തിൻ്റെയും അതുല്യമായ ആഘോഷമാക്കി മാറ്റുന്നു. പ്രതിദിനം 4,00,000 സന്ദർശകരെ ആകർഷിക്കുന്ന ഈ പരിപാടിക്ക് ബെംഗളൂരു ആതിഥേയത്വം വഹിക്കുന്നതിൽ മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ഈ വർഷത്തെ ചിത്ര സന്തേ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സമർപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. മഹാത്മാഗാന്ധി, അംബേദ്കർ, സാവിത്രി ബായി ഫൂലെ, ഫാത്തിമ ഷെയ്ഖ്, കമലാഭായി ചതോപാധ്യായ, യശോധരമ്മ ദാസപ്പ, ദത്തമ്മ എന്നിവരുൾപ്പെടെ സ്ത്രീ ക്ഷേമത്തിനായി പ്രവർത്തിച്ച വിശിഷ്ട വ്യക്തിത്വങ്ങളും സ്ത്രീശാക്തീകരണത്തിന് അവർ നൽകിയ സംഭാവനകളും പരിപാടിയിൽ പ്രദർശിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പെൻസിൽ സ്കെച്ചുകൾ മുതൽ ഓയിൽ പെയിൻ്റിംഗുകൾ, വാട്ടർ കളർ, അക്രിലിക്, മൈസൂർ ശൈലി, രാജസ്ഥാനി ശൈലി, പരമ്പരാഗതവും ആധുനികവുമായ കലാരൂപങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. 100 രൂപ മുതൽ 3-4 ലക്ഷം രൂപ വരെയാണ് കലാസൃഷ്ടികൾ വിൽക്കുന്നത്.

Related Posts