റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലുള്‍പ്പെടെ പോലീസിന് വീഴ്ചയുണ്ടായതായാണ് റിപ്പോർട്ട്.

കേസിലെ നിർണായ തെളിവായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചില്ലെന്നും, സിസിടിവി മനപ്പൂർവം ശേഖരിക്കാതിരുന്നതാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ വിലയിരുത്തൽ. അന്നത്തെ നടക്കാവ് എസ് എച്ച് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരമേഖലാ ഐജി അന്വേഷണം പ്രഖ്യാപിച്ചു.

സിസിടിവി ശേഖരിച്ചില്ല എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഇതിനായി നീക്കം തുടങ്ങിയപ്പോഴേക്ക് ദൃശ്യങ്ങൾ മാഞ്ഞു പോയിരുന്നു. ലോക്കല്‍ പോലീസിന് മാന്‍ മിസ്സിംഗിന് കേസെടുത്ത് അന്വഷണം നടത്തിയതില്‍ ഗുരുതര വീഴ്ചയുണ്ടായതായാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്.

പ്രാഥമിക അന്വേഷണത്തിന്‍റെ ഘട്ടത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചില്ല. ആദ്യഘട്ടത്തിലെ സൂചനകള്‍ ശേഖരിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോർട്ടില്‍ പറയുന്നു.

Related Posts