ചിന്നസ്വാമി സ്റ്റേഡിയത്തിൽ, ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കുറ്റപ്പെടുത്തി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. വൻ ജനക്കൂട്ടം നഗരത്തിൽ തടിച്ചുകൂടിയതിന് പിന്നിൽ ആർസിബിയാണെന്ന് പ്രഥമദൃഷ്‌ട്യാ തന്നെ വ്യക്തമാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ജൂൺ നാലാം തീയതി വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകർക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേർക്കാണ് ജീവൻ നഷ്ടമായത്.
പ്രഥമദൃഷ്ട്യാ തന്നെ 5 ലക്ഷത്തോളം പേർ തടിച്ചുകൂടിയതിൻ്റെ ഉത്തരവാദിത്തം ആർസിബിക്കാണെന്ന് വ്യക്തമാണ്. പോലീസിൽ നിന്ന് അനുമതി തേടിയിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ അവർ ഇത് പോസ്റ്റ് ചെയ്തിരുന്നു. അതിൻ്റെ ഫലമായാണ് പൊതുജനങ്ങൾ തടിച്ചുകൂടിയതെന്നും ട്രിബ്യൂണൽ പറയുന്നു.