മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി തളർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡിഎംകെ. ഇതിൻ്റെ ഭാഗമായി ഇന്ന് തമിഴ്നാട്ടിലുടനീളം കരിങ്കൊടി ഉയർത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു.
’ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിശബ്ദമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ചരിത്രപരമായ അനീതിക്കെതിരെ തമിഴ്നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രതിഷേധത്തിൻ്റെ കരിങ്കൊടികൾ ഉയരും. രാജ്യത്തിൻ്റെ പുരോഗതിക്കായി അഹോരാത്രം പ്രയത്നിച്ച തമിഴ്നാടിനും മറ്റ് അയൽ സംസ്ഥാനങ്ങൾക്കും മണ്ഡല പുനർനിർണ്ണയത്തിലൂടെ നൽകുന്ന ശിക്ഷയാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണം” – സ്റ്റാലിൻ ചോദിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഓൺലൈനായി ചേർന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ അടിയന്തര യോഗത്തിലാണ് സമരപരിപാടികൾക്ക് രൂപം നൽകിയത്.