പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നാളെ രാവിലെ 11.30 മുതല്‍ രാത്രി ഏഴുമണിവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തുക. പ്രധാനമന്ത്രിയുടെ യാത്രാ റൂട്ടിലെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു. വിമാനത്താവളം, തമ്പാനൂര്‍, ചാക്ക, കിളളിപ്പാലം ഉള്‍പ്പെടെയുളള പ്രധാന റോഡുകളില്‍ ഗതാഗതം വഴിതിരിച്ചുവിടും. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നാലുമണി വരെയും വൈകീട്ട് ആറുമണി മുതല്‍ ഏഴുമണി വരെയും ശംഖുമുഖം- എയര്‍പോര്‍ട്ട് റൂട്ടില്‍ വാഹനങ്ങള്‍ അനുവദിക്കില്ല.
പാര്‍ക്കിംഗ് നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ ചാക്ക-ഈഞ്ചക്കല്‍- വലിയതുറ വഴി യാത്ര ക്രമീകരിക്കണം. യാത്രക്കാര്‍ മുന്‍കൂട്ടി സമയം ക്രമീകരിക്കണമെന്ന് സിറ്റി പൊലീസ് നിര്‍ദേശം നല്‍കി. വിവരങ്ങള്‍ക്കായി പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു: 0471 2558731, 9497930055
എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നാഗര്‍കോവിലിലാണ് പ്രചാരണം നടത്തുക. വൈകീട്ട് മൂന്ന് മണിയോടെ വേപ്പുമൂട് കാമരാജ് പ്രതിമ ജംഗ്ഷന്‍ മുതല്‍ വടശേരി എംജിആര്‍ പ്രതിമ ജംഗ്ഷന്‍ വരെയാണ് റോഡ് ഷോ നടത്തുന്നത്. തുടര്‍ന്ന് എംജിആര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. റോഡ് ഷോയില്‍ അമ്പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് വിവരം. ശേഷം പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും.