മുൻ സിപിഎം നേതാവും അമ്പലപ്പുഴ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരന്റെ ഡ്രൈവർ പ്രദീപ് കുമാറിന് വധഭീഷണി. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്താൽ വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായാണ് പരാതി.
സംഭവത്തിൽ പ്രദീപ് കുമാർ പുന്നപ്ര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ദീർഘകാലമായി ജി. സുധാകരന്റെ ഡ്രൈവറായി പ്രവർത്തിക്കുന്ന പ്രദീപിനെ കഴിഞ്ഞ സമ്മേളനത്തിലാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. സുധാകരൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായതോടെ അദ്ദേഹത്തിന്റെ പ്രചാരണങ്ങളിൽ പ്രദീപ് സജീവമായി രംഗത്തുണ്ടായിരുന്നു. ഇതായിരിക്കാം ഭീഷണിക്ക് പിന്നിലെന്നാണ് നിഗമനം.
ഇന്നലെ രാവിലെ നാല് തവണയാണ് ഫോണിലൂടെ വധഭീഷണി ഉണ്ടായതെന്ന് പ്രദീപ് പറയുന്നു. തനിക്കൊപ്പം പ്രവർത്തിക്കുന്നവരെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ജി. സുധാകരൻ നേരത്തെ ആരോപിച്ചിരുന്നു. പരാതിയിൽ പുന്നപ്ര പോലീസ് അന്വേഷണം ആരംഭിച്ചു.