കർണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പരീക്ഷയ്ക്കിടെ അധ്യാപകന് വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനം. മലയാളി വിദ്യാർത്ഥിയാണ് അധ്യാപകനെ മർദിച്ചത്. ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക എന്ന വിഷയത്തിന്‍റെ ഇന്‍റേണൽ പരീക്ഷയ്ക്കിടെയാണ് സംഭവം. കോപ്പിയടി പിടികൂടിയതിനെ തുടർന്നാണ് കേരളത്തിൽ നിന്നുള്ള ഷഹബാസ് എന്ന വിദ്യാർത്ഥി, ഇൻവിജിലേറ്ററായ അസിസ്റ്റന്‍റ് പ്രൊഫസർ ശിവരാജ് കുമാറിനെ ആക്രമിച്ചത്.
പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു കടത്തി, അതുപയോഗിച്ച് ഉത്തരങ്ങൾ എഴുതുകയായിരുന്നു ഷഹബാസ്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രൊഫസർ ഉടൻ തന്നെ വിദ്യാർത്ഥിയെ ചോദ്യം ചെയ്യുകയും അവന്‍റെ ഉത്തരക്കടലാസ് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഹാളിൽ നിന്ന് പുറത്തുപോകാൻ അധ്യാപകൻ ആവശ്യപ്പെട്ടു.
അധ്യാപകൻ പുറത്ത് പോകാൻ പറഞ്ഞപ്പോൾ ആദ്യം വാതിലിന് അടുത്തേക്ക് നടന്ന ഷഹബാസ്, തിരികെ വന്ന് അധ്യാപകന്‍റെ മുഖത്ത് ഇടിക്കുകയായിരുന്നു. പരീക്ഷ എഴുതിക്കൊണ്ടിരുന്ന മറ്റ് വിദ്യാർത്ഥികൾ ഓടിവന്ന് ഷഹബാസിനെ പിടിച്ചുമാറ്റുകയായിരുന്നു.