കർണാടകയിൽ മുഖ്യമന്ത്രി മാറ്റങ്ങളടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി ഹൈക്കമാൻഡാണെന്നും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും കോൺഗ്രസ് എഐസിസി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ച് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ പരസ്യമായി ചർച്ച ചെയ്യുന്നതിനിടെയാണ് ഖാർഗെയുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്ത് ഒക്ടോബറിൽ മാറ്റം വരുമെന്ന് സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഖാർഗെ.
‘ഹൈക്കമാൻഡിൻ്റെ കൈകളിലിരിക്കുന്ന ഒന്നാണ് ഇക്കാര്യം. എന്താണ് ഹൈക്കമാൻഡിനുള്ളിൽ സംഭവിക്കുന്നതെന്ന് ഇവിടെ ആർക്കും പറയാൻ കഴിയില്ല. ഇത് ഹൈക്കമാൻഡിന് വിട്ടിരിക്കുന്നു, ഹൈക്കമാൻഡിന് തുടർനടപടി സ്വീകരിക്കാൻ അധികാരമുണ്ട്. പക്ഷേ അനാവശ്യമായി ആരും പ്രശ്നങ്ങൾ സൃഷ്ടിക്കരുത്,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസ് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് 2023 ൽ അധികാരമേറ്റപ്പോൾ, ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രണ്ടര വർഷം വീതം സംസ്ഥാനം ഭരിക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിൻ പാർട്ടി ഔദ്യോഗികമായി ഒരു സ്ഥിരികരണവും നടത്തിയിട്ടില്ല. നിലവിൽ, സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാണ്.