അനധികൃതമായി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്കു വാഹനങ്ങൾ കടത്തിയ സംഭവത്തിൽ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ. കസ്റ്റംസ് നടത്തിയ പരിശോധനകൾക്ക് പുറമേ ഇ ഡി (എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ്), എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) കേന്ദ്ര ജിഎസ്‌ടി, ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) എന്നീ ഏജൻസികളും അന്വേഷണം നടത്തും.
ഇഡിയും എൻഐഎയും പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. അന്വേഷണം ആരംഭിക്കുന്ന കാര്യം ഇഡി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രധാനമായും കേസിലെ കള്ളപ്പണ ഇടപാടാണ് ഇ ഡി പരിശോധിക്കുക. വിവര ശേഖരണങ്ങൾക്ക് ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം.
വണ്ടിക്കടത്ത് സംഘത്തിന് തീവ്രവാദ സംഘങ്ങളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സൂചനയാണ് എൻഐഎ പരിശോധിക്കുക. ചെറിയ തുകയ്ക്ക് വാങ്ങുന്ന വാഹനങ്ങൾ വലിയ വിലയ്ക്കാണ് ഇടനിലക്കാർ മറിച്ചു വിറ്റിരുന്നത്. ഇത്തരം ഇടപാടുകളിലെ സാമ്പത്തിക തിരിമറിയാണ് ഡിആർഐ അന്വേഷിക്കുന്നത്.